” പിച്ചതെണ്ടി ജീവിക്ക മാട്ടെ സർ. ഒടുങ്ങും വരേക്കും നാങ്ക പണിയെടുത്തട്ടേയിരിക്കും… “
ഗുരു അനീഷ് തകടിയിൽ യാത്രകൾക്കിടയിൽ കണ്ടെത്തിയ പ്രകാശഗോപുരങ്ങളിലൊന്ന് പറഞ്ഞു. അയാൾക്കരുകിൽ മൂന്നു വയസുകാരി മതുര മീനാച്ചി കഞ്ഞി ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു. ഇവളാണ് നാളെയുടെ ഭാരത സ്ത്രീ. ഈ തെരുവിൽ വെളിച്ചം വിതറി നിൽക്കുന്നു.
വീരശൈവം ചെട്ടിയാരുടെ മകൾ തങ്കയുടെ മൂക്കുത്തിയുടെ കഥ മുൻപേ വായിച്ചിരുന്നു, വീണ്ടും വായിച്ചപ്പോൾ അന്നത്തേപ്പോൽ ഇന്നും എന്റെ മൂക്കിന്റെ തുമ്പിൽ ഒരു മൂക്കുത്തിത്തിളക്കം. തൊട്ടു നോക്കിയപ്പോൾ വിരൽ നനഞ്ഞു, അതു കണ്ണീർത്തുള്ളിയായിരുന്നു.
മരിയക്കുട്ടിക്കു കാത്തിരുന്നു കൈവന്ന അപ്പച്ചന്റെ കൊന്ത മനസിൽ ഉടക്കി നിൽക്കുന്നു.
യക്ഷിയമ്മയാകുന്ന ഭാർഗവിയമ്മ ‘തമ്പുരാനേ എന്റെ കൊളമെവിടെ?’ എന്നു ചോദിച്ചത് എന്റെ മുഖത്തേക്കു ചൂണ്ടിയായിരുന്നു.
വായിച്ചു തുടങ്ങിയതല്ലേയുള്ളൂവെന്നു തോന്നിയപ്പോഴേക്കും തീർന്നു പോയിരുന്നു, ‘ബുദ്ധപ്രകാശത്തിലൂടെ …’
കാച്ചിക്കുറുക്കിയ അനുഭവങ്ങൾ. അതിശയോക്തിയില്ലാത്ത അവതരണം. ലളിതമായ, വശ്യമായ എഴുത്ത്.
എത്രയോ കാലത്തിനു ശേഷമാണ് ഒരു പുസ്തകം ഒറ്റയിരുപ്പിൽ, ഒരു മണിക്കൂർ കൊണ്ട് വായിച്ചു തീർത്തത്.
ഗുരുവേ, അനീഷണ്ണാ…
സംശയിച്ചാണു വാങ്ങിയതെങ്കിലും പല മടങ്ങ് മൂല്യമുണ്ട് വിളക്കുമരങ്ങൾക്കിടയിലൂടെയുള്ള ഈ യാത്രയ്ക്ക് .
ഗുരുവിന്റെ പുസ്തകമായതുകൊണ്ടു മാത്രം ‘ബുദ്ധപ്രകാശത്തിലൂടെ …’ വാങ്ങാൻ ആരോടും ശുപാർശ ചെയ്യുന്നില്ല.
പക്ഷേ, ഈ പുസ്തകം വായിക്കാതിരുന്നാൽ അതൊരു നഷ്ടമായിരിക്കും.