2020 ജനുവരിയിൽ ബുദ്ധ ക്രിയേഷൻസ് പബ്ലിഷ് ചെയ്ത, യുവ സാഹിത്യകാരനായ അനീഷ് തകടിയിലിൻ്റെ നോവൽ ആണ് ഹുമയൂൺ തെരുവിലെ സാക്ഷി.
ഇരുപത് അധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവൽ ഒരു ചരിത്ര നോവലോ ഐതിഹ്യ വിവരണമോ അല്ല, മറിച്ച് ഇതൊരു സാങ്കൽപ്പിക കഥയാണ്, കഥാപാത്രങ്ങൾ തികച്ചും നോവലിസ്റ്റിൻ്റെ സൃഷ്ടികളും..എന്നിട്ടും ഓരോ വരിയും വായിക്കുമ്പോഴും അപ്രമേയമായ ഏതോ യാഥാർത്ഥ്യം തെളിഞ്ഞ് നിൽക്കുന്നതായി തോന്നും നമുക്ക്…അവിടെ ആണ് ഈ നോവലിൻ്റെ വിജയം, എഴുതിയ നോവലിസ്റ്റിൻ്റെയും. ഇതിലെ തെരേസ, ആനന്ദ് ഒക്കെ നടന്നു നീങ്ങുമ്പോൾ ഒപ്പം നമ്മളും ആ കാഴ്ചകൾ കണ്ട് നടക്കുന്നതായി അനുഭവപ്പെടും… നായരേട്ടനും മാധവ്ജിയും കാളീമായും ശ്യാമയും അനുരൂപ് മുഖർജിയും ഒക്കെ നമ്മളോട് കൂടെ ആണ് ഉള്ളതെന്ന് തോന്നും..
അന്നപൂർണ അമ്മയും ലാൽ ബഹദൂറും അനുരൂപും ഒക്കെ വർത്തമാനകാല ഭാരതത്തിൽ ഉണ്ടാകണം എന്ന് നമ്മൾ ഓരോരുത്തരും ചിന്തിച്ച് പോകും..അത്തരം ചിന്തകളും തോന്നലുകളും ആണ് നമ്മെ ഈ സാങ്കൽപ്പിക കഥയെ എന്നോ സംഭവിച്ച ഒരു ജീവിത കഥയായി കാണാൻ പ്രേരിപ്പിക്കുന്നത്..
ബഹദൂർ ഷാ സഫറിൻ്റെയും മിർസാ ഷായുടെയും കഥ ആനന്ദിനെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുമ്പോൾ അത് ഈ നോവലിനു വജ്രഹാരം അണിയിച്ച മാതിരി ഉണ്ടെന്ന് പറഞ്ഞാൽ അത് ഒരു തെറ്റാവില്ല.
വായന തുടങ്ങി അവസാനിക്കുന്ന വരെയും ആരാണീ സാക്ഷി എന്ന ജിജ്ഞാസയും വായനക്കാരന് ഒരു പ്രേരക ശക്തിയായി മാറും എന്നതിൽ തർക്കമില്ല. ഡൽഹി എന്ന മഹാനഗരം, രാജ്യ തലസ്ഥാനം, അതിനു സാക്ഷി ആകേണ്ടി വന്ന ചരിത്രങ്ങൾ…ഒടുവിൽ സുൽത്താന് കൈമാറാൻ തെരേസ ഹോഡ്സൺ കൊണ്ടുവന്ന പേടകം, അത് തുറന്നു ഉള്ളറിഞ്ഞ ശേഷം സുൽത്താൻ്റെ പ്രതികരണം…എല്ലാം മനോഹരം…സുന്ദരമായ വാങ്മയ ചിത്രങ്ങൾ എത്ര കേമമായി അവതരിപ്പിക്കപ്പെടുന്നു ഈ നോവലിൽ..
അവസാനം പറഞ്ഞു വയ്ക്കുന്ന വാചകം ഉണ്ടല്ലോ


ഈ രാജ്യത്തിൻ്റെ ആത്മാവ് എത്രത്തോളം ശക്തമാണ്! അതു തളരില്ല; എത്ര വേനലിലും….


ചെങ്കോട്ടയിൽ മാത്രമല്ല, ഇത് വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാരൻ്റെ ഹൃത്തിലും ഉയരും ദേശീയ പതാക 

ആദ്യ നോവൽ ആണെന്ന് തോന്നില്ല … അത്ര മാത്രം മികവോടെ അവതരിപ്പിക്കാൻ ഈ എഴുത്തുകാരന് സാധിച്ചു. ഡൽഹിയുടെ തെരുവുകളും അവിടുള്ള ആളുകളും ഒക്കെ അനുഭവത്തിൽ നാളുകളോളം ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന പോലെ.ഓരോ അധ്യായത്തിനും കഥാപാത്രങ്ങളുടെ പേരുകൾ നൽകിയതും ഒരു സന്ദേശം ആണ്…
നല്ലൊരു വായനാനുഭവം… 

Thank you so much for this അനീഷേട്ടാ 